“ജന്മനാശത്രുകളായ രണ്ടുമൃഗങ്ങള്‍ സ്നേഹത്തോടെ ചങ്ങാതികളായി കാട്ടില്‍ കഴിഞ്ഞ കഥയാണ്. ഒരു സിംഹവും കാളയും. ഇവരുടെ ശത്രുതയെപ്പറ്റി പറയേണ്ടതില്ലല്ലോ? എന്നാല്‍ ഏക്ഷണിക്കാരനായ ഒരു കുറുക്കന്റെ കുതന്ത്രങ്ങള്‍മൂലം അവര്‍ തമ്മില്‍ പിണങ്ങി.” സോമശര്‍മ്മാവ് ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ആ കഥമുഴുവന്‍ കേള്‍ക്കണമെന്ന് രാജകുമാരന്മാര്‍ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം കഥ തുടര്‍ന്നു.
ഉണ്ണികളേ നിങ്ങള്‍ ഈ കഥ ശ്രദ്ധിച്ചു കേള്‍ക്കണം
ഭൂമിയില്‍ ആങ്ങു തെക്ക് മഹിളാരൂപ്യം എന്നുപേരായ ഒരു ചെറുപട്ടണമുണ്ടായിരുന്നു. അവിടുത്തെ ഒരു വലിയ കച്ചവടക്കാരാണ് വര്‍ദ്ധമാനകന്‍. മഹാ സമ്പന്നനായ വൈശ്രണവന്‍പോലും സമ്പത്തിന്റെ കാര്യത്തില്‍ അയാള്‍ക്കുപിന്നിലാണ്. പണം എത്ര സമ്പാദിച്ചാലും തൃപ്തിവരാത്ത ഒന്നാണല്ലോ? അതിനാല്‍ ഇനിയും ധാരാളം സമ്പത്ത് കൈക്കലാക്കണമെന്ന് വര്‍ദ്ധമാനകനും ആഗ്രഹിച്ചു. അതിനായി ദൂരസ്ഥലങ്ങളില്‍പോയി കച്ചവടം നടത്തനായി അയാളൊരു വണ്ടിയുണ്ടാക്കി.
നന്ദികന്‍ എന്നും സഞ്ജീവകന്‍ എന്നും പേരായ രണ്ടു കാളകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരെ വണ്ടിയില്‍പൂട്ടി ദ്രവ്യങ്ങളെല്ലാം നിറച്ച് വിശ്വസ്തരായ കുറേ ഭടന്മാര്‍ക്കൊപ്പം കച്ചവടത്തിനുപുറപ്പെട്ടു. കാടുകളും പുഴകളും താണ്ടിവേണം കച്ചവടത്തിനായി പോകേണ്ടത്. അങ്ങനെ ഒരു കാടിന്റെ നടുവിലെത്തിയപ്പോള്‍ സഞ്ജീവകന്റെ കാല്‍ ഒരു പാറയില്‍മുട്ടിതകര്‍ന്നു. മുന്നോട്ടുപോകാനാകാതെ കാള വഴിയില്‍വീണു. ഇനി ഒരടിപോലും നടക്കാന്‍ തന്റെ പ്രിയപ്പെട്ട കാളയ്ക്ക സാധിക്കയില്ല എന്നു മനസ്സിലാക്കിയ വര്‍ദ്ധമാനകന്‍ വളരെ ദുഃഖിതനായി.
കുറച്ചു സമയത്തെ ആലോചനക്കുശേഷം അദ്ദേഹം കാളയെ കെട്ടഴിച്ചുവിട്ടു. ഘോരവനത്തില്‍ കാളയെ സംരക്ഷിക്കുന്നതിനായി രണ്ടുമൂന്നു ഭൃത്യന്മാരെയും ചുമതലപ്പെടുത്തി. നന്ദികനും ശേഷിച്ച ഭൃത്യന്മാരുമൊരുമിച്ച് ദ്രവ്യവും പേറി അദ്ദേഹം ഒരു വിധത്തില്‍ നാട്ടില്‍ തിരിച്ചെത്തി. ഘോരവനമായതിനാല്‍ കാളയെപോറ്റാന്‍ നിന്ന ഭൃത്യന്മാര്‍ക്ക് ഉള്ളില്‍ ഭയം നിറഞ്ഞു. അവര്‍ സഞ്ജീവകന്‍ ചത്തുപോയെന്ന് കള്ളം പറഞ്ഞ് നാട്ടിലേക്ക് മടങ്ങിപ്പോന്നു.
ഈശ്വരന്റെ സംരക്ഷണയുണ്ടങ്കില്‍ എന്തും സുരക്ഷിതമായിരിക്കും, ദൈവഹിതം മറിച്ചായാല്‍ നശിക്കുകയുംചെയ്യും. കാട്ടില്‍ അനാഥനാക്കി വിട്ടാലും ആയുസ്സിന് ബലമുണ്ടെങ്കില്‍ ജീവിക്കുകതന്നെ ചെയ്യും. സുരക്ഷിതരാണെന്നു ചിന്തിച്ചു വീട്ടിലിരുന്നാലും ഫലം മറിച്ചു സംഭവിക്കുകയും ചെയ്യും. എന്തായാലും ഇവിടെ ഭൃത്യരാല്‍ ഉപേക്ഷിക്കപ്പെട്ട സഞ്ജീവകന്‍ രക്ഷപ്പെട്ടു.
Discussion about this post