(The Right to Information Act, 2005)
ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം (ജമ്മുകാശ്മീര്‍ ഒഴികെ) സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം 2005 (Right to Information Act 2005)[1] 2005 ജൂൺ 15 ന് പാർലമെന്റ് പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 13 നാണ് പ്രാബല്യത്തിൽ വന്നത്.
പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക; ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഈ നിയമം ഏറെ സഹായിക്കുന്നു.
ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ അപ്പീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.
വിവരം ലഭിക്കാന്‍ പൗരന്‍ ആര്‍ക്ക് എങ്ങനെ അപേക്ഷ നല്കണം
ആവശ്യമുള്ള വിവരങ്ങള്‍ യഥാക്രമം വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കി പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ അതാത് ഓഫീസുകളിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്‍റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കോ നല്കണം. രേഖാമൂലമോ, ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഏഴുതി നല്കാന്‍ പ്രാപ്തിയില്ലാത്ത വ്യക്തികള്‍പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം. അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണ് എന്ന് വെളിപ്പെടുത്തേണ്ടതില്ല. അപേക്ഷകനുമായി ബന്ധപ്പെടേണ്ടതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുള്ളൂ. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ടി.ആര്‍. 5 ഫോറത്തിലാണ് ഫീസ് കൈപ്പറ്റേണ്ടത്.
അപേഷകന്‍ ലഭിക്കുന്ന വിവരത്തിന് ഓരോ A4 പേജിനും രണ്ടുരൂപയും മോഡലിനും സാമ്പിളുകള്‍ക്കും അതിന്‍റെ ചെലവും, രേഖകളുടെ പരിശോധക്ക് (ആദ്യത്തെ ഒരു മണിക്കൂര്‍ ഫീസില്ല) ഒരു മണിക്കൂറിനുശേഷമുള്ള ഓരോ പത്തുമിന്നിറ്റിനും പത്തുരൂപാവീതവും, സി.ഡി, ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക്ക് മീഡിയങ്ങള്‍ക്ക് 50 രൂപയും ഒടുക്കേണ്ടതാണ്.
സമയപരിധി
അപേക്ഷിച്ച വിവരം നൽകാൻ/നിരസിക്കാൻ സാധാരണ അപേക്ഷാഫീസ് നൽകിയതു മുതൽ 30 ദിവസം വരേയും (ചെലവുതുക അടയ്ക്നാനാവശ്യപ്പെട്ടതു മുതൽ പണമടക്കുന്നതു വരെയുള്ള സമയം കണക്കിലെടുക്കില്ല.) അപേക്ഷ മറ്റൊരു വിവരാധികാരിക്കു കൈമാറാൻ 5 ദിവസവും, മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ 40 ദിവസവും, മൂന്നാംകക്ഷിയോട് അഭിപ്രായമാരായാൻ 5 ദിവസവും, മൂന്നാംകക്ഷിയ്ക്ക് മറുപടിയ്ക്കായി 10 ദിവസവും, ഒന്നാം അപ്പീലിന് 30 ദിവസവും, ഒന്നാം അപ്പീൽ തീർപാക്കുന്നതിന് 30 ദിസവും, മതിയായ കാരണം രേഖപ്പെടുത്തിയാല്‍ 45 ദിവസവും രണ്ടാം അപ്പീലിന് 90 ദിവസവുമാണ് സമയപരിധി
നിയമ പ്രകാരം സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍
പൊതുസ്ഥാപനങ്ങൾ എല്ലാ രേഖകളും സൂചികയുണ്ടാക്കി സൂക്ഷിക്കണം; യുക്തമായവ, സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച്, എത്രയും വേഗം കമ്പ്യൂട്ടർവത്കരിക്കണം
സ്ഥാപനത്തിന്റെ ചുമതലകൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, നയകാര്യങ്ങൾ, നടപടിക്രമങ്ങൾ,ശമ്പളവിവരങ്ങൾ,ബജറ്റ് വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്വമേധയാപ്രസിദ്ധീകരിക്കണം
പൊതുജനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയകാര്യങ്ങൾ പ്രസിദ്ധീകരിക്കണം.തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനുള്ള കാരണം അതു ബാധിക്കുന്ന ആളിനെ അറിയിക്കണം.
സ്ഥാപനത്തിന്റെ എല്ലാ ആപ്പീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണം; അവർ വിവരാർത്ഥിക്ക് ആവശ്യമായ സഹായം നൽകണം; പൊതുവിവരാധികാരികൾ ആവശ്യപ്പെട്ടാൽ, ഏതൊരു ഉദ്യോഗസ്ഥനും സഹായം നൽകണം.
ഈ നിയമം ബാധകമായ പൊതു അധികാരസ്ഥാപനങ്ങള്‍
ഭരണഘടനാ പ്രകാരമോ, ലോകസഭയുടേയോ നിയമസഭയുടേയോ നിയമം വഴിയോ, സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിയമിക്കപ്പെട്ടതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരി/സ്ഥാപനം (അതായത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ പഞ്ചായത്ത് മുതല്‍ സുപ്രീംകോടതിവരെ.) സര്‍ക്കാരില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ ധനസഹായം ലഭിക്കുന്നതുമായ സ്ഥാപനങ്ങള്‍.
നിയമപ്രകാരം നിര്‍വചിച്ചിട്ടുള്ള പൗരന് ലഭിക്കാവുന്ന വിവരങ്ങള്‍
ഒരു പൊതു സ്ഥാപനത്തിന് /അധികാരിക്ക് ലഭിക്കുന്ന രേഖകള്‍, ആധാരങ്ങള്‍, മെമ്മോകള്‍, ഇ മെയിലുകള്‍, അഭിപ്രായകുറിപ്പുകള്‍, പ്രസ് റിലീസുകള്‍, സര്‍ക്കുലര്‍കള്‍, ലോഗുബുക്കുള്‍, കരാറുകള്‍, ഉത്തരവുകള്‍, റിപ്പോര്‍ട്ടുകള്‍, സാമ്പിലുകള്‍, മാതൃകകള്‍, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍, തുടങ്ങി ഏല്ലാ കാര്യങ്ങളും.
വിലക്കപ്പെട്ട വിവരങ്ങൾ
ജമ്മു-കാശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക,തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, നിയമപരമായി ഒരു കുറ്റം ആയിത്തീരാൻ പ്രേരകമാവുന്നകാര്യങ്ങളും;
കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കിൽ കോടതി അലക്ഷ്യമാകാവുന്ന വിവരങ്ങൾ.
കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ.
വെളിപ്പെടുത്തപ്പെട്ടാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കിൽ അവ പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമുണ്ടായിരിക്കണം.
പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി (Fiduciary – മറ്റൊരാൾക്കായി, അയാളുടെ സ്വത്തോ, അധികാരമോ നിയപരമായി കൈവശം വയ്ക്കുന്നയാൾ”) ബന്ധങ്ങളിൽ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങൾ.
വിദേശ സർക്കാരുകളിൽ നിന്നു ലഭിച്ച രഹസ്യവിവരങ്ങൾ
ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നൽകിയതും ആയ രഹസ്യ വിവരങ്ങൾ.
പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ ഇടപെടലുണ്ടാക്കുന്നതുമായ കാര്യങ്ങൾ.
പകർപ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങൾ
വിലക്കിൽനിന്ന് ഒഴിവാക്കിയവ
നിയമസഭകൾക്ക് നൽകുന്നതു നിഷേധികാനാവാത്ത ഒരു വിവരവും ഒരു വ്യക്തിക്കു നിഷേധിക്കപ്പെടരുത്
പൊതുതാത്പര്യങ്ങൾ 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സംരക്ഷിതതാത്പര്യങ്ങൾക്കതീതമായിവരുന്ന വിവരങ്ങൾ.
ഇരുപതു വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങൾ
വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ
വിവരാർത്ഥി, അതാതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കിൽ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ നല്കണം.വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, വിവരാർത്ഥിയെ സമ്പർക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് , മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളൊ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം.അപേക്ഷയോടൊപ്പം നിശ്ചിത ഫീസു നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല.
അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം.വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ ഈ വിവരം നല്കണം.ഈ സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും.മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ്, ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) ആ വിവരാധികാരിക്കു കൈമാറണം.ആ വിവരം അപേക്ഷകനെ അറിയിക്കണം.
അപേക്ഷക/ൻ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ ബാദ്ധ്യസ്ഥരാണ്.
സാധാരണ ഗതിയിൽ, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തിൽ നൽകണം.
അച്ചടിച്ചതോ, ഇലക്ട്റോണിക് മാധ്യമങ്ങളിലോ വിവരങ്ങൾ നൽകുന്നതിന്, നിശ്ചിത ചെലവ് വിവരാർത്ഥിയിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിൽ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും,അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാൻ, അപ്പീലധികാരിയോട് അപേക്ഷിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം.ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല.സമയപരിധി കഴിഞ്ഞു നൽകുന്ന വിവരങ്ങൾക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതാതു സർക്കാറുകളാണ്)
അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിന്റെ കാരണവും, അപ്പീൽ നൽകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാർത്ഥിയെ അറിയിക്കണം.
ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കിൽ, അഞ്ചുദിവസത്തിനുള്ളിൽ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളിൽ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാൽ, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട – വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങൾ അയാളുടെ സംരക്ഷിതതാത്പര്യങ്ങളൽക്കതീതമായിവരുന്ന വിവരങ്ങൾ വെളിപ്പെടുത്താം.അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീൽ നൽകാൻ അവസരം നൽകുകയും വേണം.എന്നാൽ വിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ വിവരാധികാരി 40 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം.
അപ്പീൽ
ആവശ്യപ്പെട്ട വിവരം നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാതിരുന്നാലോ, അപേക്ഷയിന്മേൽ ഒരു തീരുമാനം ലഭിക്കാതെയിരുന്നലോ, വിവരാധികാരിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിലോ, മൂന്നാം കക്ഷിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന കാര്യത്തിൽ അയാൾക്കോ, നിശ്ചിത സമയപരിധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരാധികാരിയുടെ മുകളിലുള്ള അപ്പീലധികാരിക്ക് ഒരു അപ്പീൽ നൽകാം.ന്യായമായ കാരണങ്ങൾ ഉണ്ടെന്ന് തോന്നുന്ന കാര്യങ്ങളിൽ, 30 ദിവസത്തിനു ശേഷവും അപ്പീൽ സ്വീകരിക്കാം.
അപ്പീൽ 30 ദിവസത്തിനുള്ളിൽ (ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 45 ദിവസത്തിനുള്ളിൽ) തീർപ്പാക്കണം.
അപ്പീൽ തീർപ്പാക്കി 90 ദിവസത്തിനുള്ളിൽ, ഒരു രണ്ടാം അപ്പീൽ കേന്ദ്ര/സംസ്ഥാന കമ്മീഷനു സമർപ്പിക്കാം.ന്യായമായ കാരണങ്ങൾ ഉണ്ടെന്ന് കമ്മീഷനു തോന്നുന്ന കാര്യങ്ങളിൽ, 90 ദിവസത്തിനു ശേഷവും അപ്പീൽ സ്വീകരിക്കാം.
മൂന്നാംകക്ഷിയെ സംബന്ധിക്കുന്ന കാര്യത്തിൽ അയാളുടെ വാദം കമ്മീഷൻ കേൾക്കണം.
വിവരം നിരസിച്ചതിനുള്ള കാരണങ്ങൾ നൽകേണ്ടത് (തെളിവുഭാരം) വിവരാധികാരിയാണ്.
അപ്പീൽ 30 ദിവസത്തിനുള്ളിൽ (ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 45 ദിവസത്തിനുള്ളിൽ) തീർപ്പാക്കണം
കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും.
കമ്മിഷന്റെ അധികാരങ്ങൾ
ഈ നിയമമനുസരിച്ച്- ഏതൊരാളിൽ നിന്നും പരാതികൾ സ്വീകരിക്കാനും, പരാതി അന്വേഷിക്കുവാനും, തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാനും, സത്യവാക്കായി തെളിവുകൾ സ്വീകരിക്കുവാനും. രേഖകൾ കണ്ടെടുക്കുവാനും, അവ പരിശോധിക്കുവാനും, സർക്കാർ നിശ്ചയിയ്ക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാനും കമ്മീഷന് അധികാരമുണ്ട്.
കൂടാതെ, കേന്ദ്ര/സംസ്ഥാന നിയമസഭകൾ നിർമ്മിച്ച ഏതൊരു നിയമത്തിലും എന്തുതന്നെ ആയിരുന്നാലും, യാതൊരുകാരണവശാലും ഒരു രേഖയും കമ്മീഷനോട് നിരസിക്കാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്.
ശിക്ഷകൾ
ഒരു വിവരാധികാരി, അപേക്ഷകൾ സ്വികരികാതിരിക്കുകയോ, നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ, മനഃപൂർവ്വം വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ, വിവരരേഖകൾ നശിപ്പിക്കുകയോ, വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ, പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരനൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.
മറ്റു കാര്യങ്ങൾ
ഈ നിയമത്തിൻ കീഴിൽ, ഉത്തമവിശ്വാസത്തോടെ എടുത്ത ഒരുനടപടിക്കുമെതിരായി ഒരു പരാതിയും നിലനിൽക്കില്ല.
1923ലെ ഔദ്യോഗിക രഹസ്യനിയമത്തേക്കാളും, മറ്റേതെതൊരു നിയമത്തേക്കാളും അധികപ്രഭാവമുണ്ടായിരിക്കും.
ഈ നിയമമനുസരിച്ചു നൽകിയ ഒരുത്തരവിനെതിരായുള്ള ഒരു പരാതിയും ഒരു കോടതിയും പരിഗണിക്കരുത്. എന്നിരിക്കിലും ഹൈക്കോടതിയുടെ റിട്ട് അധികാരവും, സുപ്രീം കോടതിയുടെ റിട്ട് അധികാരവും അപ്പീൽ അധികാരവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ഭാഗമാകയാൽ, ഈ വകുപ്പുണ്ടെങ്കിലും വിവരാവകാശ കമ്മീഷനുകളുടെ തീരുമാനങ്ങൾക്ക് മേൽ ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാവുന്നതാണ്.
അതാതു കമ്മീഷനുകൾ വർഷംതോറും ഒരു റിപ്പോർട്ട് അതാതു സർക്കാരിനു നൽകണം. എല്ലാ പൊതുസ്ഥാപനങ്ങളൂം ഈ റിപ്പോട്ടിനു വേണ്ട വിവരങ്ങൾ നൽക്കണം.
അതാതു സർക്കാരുകൾ, ഈ നിയമം പൊതുജനങ്ങളെ അറിയിക്കാനായി പരിപാടികൾ സംഘടിപ്പിക്കണം; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം; യുക്തമെങ്കിൽ, മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കണം; യുക്തമായ നിയമങ്ങൾ നിർമ്മിക്കണം.
2002ലെ വിവരാവകാശ സ്വാതന്ത്ര്യ നിയമം ഇതോടെ പിൻവലിക്കുന്നു.
Discussion about this post