“ആടു പാമ്പെ പുനം തേടു പാമ്പേ അരുൾ
ആനന്ദ കുത്തു കണ്ടാടു പാമ്പേ”
ഒരു ബന്ധവുമില്ല ! കൊറോണാ കാലത്ത് ഗുരു പകർന്ന അറിവുകളുടെ പ്രസക്തി എത്രമാത്രമെന്നത് നാം ഓരോരുത്തരും തിരിച്ചറിയേണ്ടത് ! ഞാനാ മഹായോഗിയുടെ ബ്രഹ്മാണ്ഡമായ അറിവിൻ്റെ തലങ്ങളിലേയ്ക്ക് ഉയരാൻ ഒരു ചെറു കണികപോലും പ്രാപ്തനല്ലെന്ന പൂർണ്ണ തിരിച്ചറിവോടു കൂടിയാണ് ഈ കുത്തി കുറിക്കുന്നത്!
ഗുരുവിൻ്റെ കുണ്ഡലിനി പാട്ട് കുഞ്ഞു നാളിൽ കേട്ട എൻ്റെ കർണ്ണങ്ങളിൽ ആ പാട്ട് ചിട്ടപെടുത്തിയിരിക്കുന്ന ഈണവും താളവുമാണ് കൂടുതൽ ശ്രദ്ധയിൽ പെട്ടത് അതുകൊണ്ടു തന്നെ ആ വരികളിൽ ഒളിഞ്ഞിരിക്കുന്ന എനിയ്ക്ക് എന്നിലെ സാദ്ധ്യതകളേയും, എന്നെയും തിരിച്ചറിയാനുള്ള അറിവിനെ ഗുരു ഔഷധമായി അരച്ചു ചേർത്തിരിക്കുന്നത് രുചിച്ചറിയാൻ സാധിച്ചിരുന്നില്ല !
ഒരു പക്ഷെ കേൾക്കാൻ നല്ല ഇമ്പമുള്ളതായ പാട്ടിൻ്റെ അസ്വാദന സുഖം സത്യത്തിലേയ്ക്ക് നയിക്കുന്നതിനു പകരം ഏതോ ഒരു ഇഴയുന്ന പാമ്പിലേയ്ക്ക് വഴി തിരിച്ചു ! എങ്കിലും പല ആവർത്തി കേട്ട പാട്ടിൽ
ഗുരു ഏതു പാമ്പിനെക്കുറിച്ചാകും പാടിയതെന്ന ഒരു കുഞ്ഞ് സംശയം മാത്രം ഉള്ളിൽ കിടന്നിരുന്നു !
കാലം എല്ലാ മനുഷ്യരിലും വലിയ പരിണാമങ്ങൾക്കുള്ള വാതിലുകൾ തുറന്നിടും. അങ്ങിനെ എൻ്റെ ജീവിത യാത്രയിലെ നാൾവഴികളിലൂടെ ഞാൻ സിദ്ധന്മാരുടെ അറിവിൻ്റെ തീരത്തെത്തി ഇന്നും തിരകളുടെ ഭംഗി ആസ്വദിക്കുന്നു !
സിദ്ധമാരുടെ നാഡീ ശാസ്ത്ര പ്രകാരം ഒരുവൻ്റെ ഉള്ളം കൈയ്യിൽ തള്ള വിരൽ കൊണ്ട് കണക്കറിഞ്ഞുള്ള ആഴത്തിൽ തൊട്ടമർത്തുമ്പോൾ പ്രാണനൊന്ന് ചെറുതായി ആദ്യം പിടഞ്ഞ് പിന്നെ ഒരു ചെറു നാഗം പോലെ മുന്നിൽ വന്ന് കൊഞ്ചുന്ന പോലെ അതിൻ്റെ പ്രാണഗതി മനത്തിൽ തെളിയിക്കും ! ഇതൊരാമാനുഷിക
സിദ്ധിയൊന്നുമല്ല ! സാധാരണ സിദ്ധവൈദ്യം അഭ്യസിക്കുന്ന വൈദ്യന്മാരുടെ നാഡീ പരീക്ഷ മാത്രം ! പ്രാണഗതിയറിഞ്ഞാൽ പിന്നെ കൈതണ്ടയിൽ ശാരീരിക നാഡി പരീക്ഷ എന്നിങ്ങനെ പോകും ! രോഗലക്ഷണങ്ങളും സിദ്ധന്മാരുടെ ചികിത്സാവിധികളും !
നമുക്ക് ഇനി കാര്യത്തിലേയ്ക്ക് വരാം
എല്ലാ മനുഷ്യരിലും പ്രകാശത്തോടുപമിക്കാവുന്ന ഈശ്വരാംശമുണ്ട് അത് പലപ്പോഴും ആണവം കൺമം മായൈ എന്ന മുമ്മലങ്ങളാൽ ഒരു ഇരുളുപോലെ മറയ്ക്കപ്പെടുന്നു ! ശരീരത്തിൽ ( Physical body ) വാതം പിത്തം കഫം എന്നീ നാഡികൾ പോലെ മനോനിലയും, ആത്മീയ നിലയുമായി ബന്ധപ്പെട്ടതാണ് ആണവം കൺമം മായൈ എന്ന മുമ്മലങ്ങൾ ! വാതം പിത്തം കഫത്തിലെ വ്യത്യാനങ്ങൾ രോഗാവസ്ഥകളായി പരിണമിക്കുന്നതു പോലെ കണ്ണിൽ കാണുന്ന നന്മകളും തിന്മകളും ജിവിത പ്രാരാബ്ദ്ധങ്ങൾക്കും സമയബദ്ധിതമായ ജീവിത യാത്രയ്ക്കുമിടയിൽ ഒരുവൻ്റെ ഉള്ളിലെ ഈശ്വര തിളക്കത്തെ മുമ്മലങ്ങളാൽ മൂടുപ്പെടുന്ന കാർമേഘ മറയ്ക്കുള്ളിൽ മറയുന്നു !
ഇതിനുള്ള പ്രതിവിധിയാണ് ഗുരു കുണ്ഡലിനി പാട്ടിലൂടെ അരുളുന്നത് ! തിങ്കളും കൊന്നയും ചുടു മീശൻ പദ
പങ്കജം ചേർന്നു നിന്നാടു പാമ്പേ ! ഇടകല നാഡിയും, പിംഗല നാഡിയും (ചന്ദ്രനും, സൂര്യനും) ഒരു വടിയിൽ കയറു കെട്ടി പാത്രത്തിലെ തൈരിൽ നിന്നും വെണ്ണ കടഞ്ഞെടുക്കും പോലെ ….
പ്രാണായാമത്തിലൂടെ പ്രാണ ഗതിയെ നിയന്ത്രിച്ച് പോരുമ്പോൾ ശരീരത്തിൽ കൂടുതൽ ശ്വസിച്ച വായുവിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രാണവായുവിനെ കൂടുതൽ വിനിയോഗിച്ച് പ്രാണനെ കൂടുതൽ ജ്വലിപ്പിക്കാൻ സാധ്യമാകും.
ആയിരം കോടിയനന്തൻ നീ ആനന
മായിരവും തുറന്നാടു പാമ്പേ
ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുൾ
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ !
തന്മൂലം ദേഹവും ദേഹിയും ചേർന്നനന്തനെ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന എഴുപത്തിരണ്ടായിരം നാഡീ ഞരമ്പുകളും ഉണർന്നു പ്രവർത്തിക്കും ! ഉള്ളിൽ ഉറങ്ങുന്ന ഈശ്വര ചൈതന്യം
ഉണർന്നു പ്രവർത്തിക്കും ! അങ്ങിനെ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ശരീരത്തിൻ്റെ ഏഴാധാര തലങ്ങളുമായും ബന്ധപ്പെട്ട ഗ്രന്ധികളിൽ നിന്നും ഇന്നുവരെ ശാസ്ത്രം പോലും കണ്ടെത്തിയിട്ടില്ലാത്ത അപൂർവ്വങ്ങളായ പല ഹോർമോണുകളും ഉൽപ്പാദിപ്പിച്ചെന്നു വരാം ! തന്മൂലം ആയുരാരോഗ്യവും വർദ്ധിപ്പിക്കാനായേക്കും !
വെണ്ണീറണിഞ്ഞു തിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ !
ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കാനാകുമോ ?
ഇതു ശാസ്ത്രമാണു കുഞ്ഞേ ദുഖം വരുമ്പോൾ മാത്രമാണോ ? നിൻ്റെ കണ്ണുകളിൽ ആശ്രുകണങ്ങൾ നിറയുന്നത്…
അല്ല സന്തോഷം വരുമ്പോഴും നാം അറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞെന്നു വരാം… നീ അറിയാതെ നിൻ രോമകൂപങ്ങൾ എഴുനേറ്റു നിന്നെന്നും വരാം … നീ അറിയാതെ നിൻ്റെ ഉള്ളിൽ പ്രതിഫലിക്കുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണം നിൻ്റെ ഉള്ളിൽ വിളങ്ങുന്ന ഈശ്വരനെന്നറിയണം !
പുമണക്കും കുഴലാളകം പുകുമാ
കോമള മേനി കണ്ടാടു പാമ്പേ !
പൂവ് പൊലെ അതി മനോഹരമായ ഈശ്വര ചൈതന്യത്തെ ദർശ്ശിക്കാൻ നിൻ്റെ ശരീരത്തെ നീ പ്രാപ്തനാക്കിയാൽ…
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു
ളാദിയായുള്ളതെന്നാടു പാമ്പേ !
നിന്നുള്ളിലെ ഈശ്വര സൃഷ്ടിയും പ്രപഞ്ച സൃഷ്ടിയ്ക്കു പിന്നിലെ പ്രാപഞ്ചിക സത്യത്തെ നീ ദർശ്ശിക്കാൻ
പ്രാപ്തനാകും ! പിന്നെ നിൻ്റെ ഉള്ളിലെ ഈശ്വരനെ ഉണർത്തി നിൻ്റെ തലച്ചോറിനുളളിലെ പീനിയൽ ഗ്രന്ഥിയിൽ നീ ഉൽപാദിപ്പിക്കുന്ന ഇന്നുവരെ ശാസ്ത്രം തെളിയിച്ചിട്ടില്ലാത്ത അതീന്ദ്രിയമെന്ന് മനുഷ്യൻ കല്പിച്ചിരിക്കുന്ന
ഇന്ദ്രിയത്തെ മഥിച്ചു നീ അറിവിൻ്റെ പൊരുൾ തിരിച്ചറിയാൻ പ്രാപ്തനാകും… നിൻ്റെ ശരീരം വിറങ്ങലിച്ച് നീൻ്റെ
കണ്ണുകളിൽ നിന്നും ആനന്ദ അശ്രുക്കൾ പൊഴിക്കുന്നതിനോടൊപ്പം നിന്നുള്ളിലെ ജഗദീശ്വരനെ ദർശ്ശിച്ച്, അനുഭവിച്ചറിഞ്ഞ് തീർത്ഥമായി മേൽ പറഞ്ഞ ഗ്രന്ഥിയായ സഞ്ചിയിൽ നിന്നും നീ ഉൽപാദിപ്പിച്ച തേനാകുന്ന അമൃത് നുണഞ്ഞ് ശാരീരികമായും, മാനസ്സികമായും, ആത്മീയമായും !
ഒരമ്പലത്തിൽ എങ്ങനെ ശാന്തിക്കാരൻ വിഗ്രഹത്തെ സംരക്ഷിച്ചു പോരുന്നു അതിനേക്കാൾ മഹത്തായി നീ നിൻ്റെ പ്രാണനെയും ഈശ്വരനേയും സംരക്ഷിച്ച് കർമ്മരംഗത്ത് മുന്നോട്ട് പോകാൻ പ്രാപ്തനാകുന്നു ! ഇതൊരു പ്രക്രിയയാണ് സാധനയാണ് നമ്മളുടെ ഉള്ളിൽ വിളങ്ങുന്ന ഈശ്വര ചൈതന്യത്തെ വേർതിരിച്ചു നിർത്താതെ
അതുമായി ബന്ധിച്ച് ഇഴുകി ചേർന്നു ജീവിക്കാൻ സിദ്ധമാർ രൂപകല്പന ചെയ്ത ഒരു ശാസ്ത്രം !
ദേഹവും ദേഹിയുമൊന്നായി വിഴുങ്ങീടു
മേകനുമുണ്ടെന്നറിഞ്ഞീടു പാമ്പേ!
ആ മഹത്തായ ശാസ്ത്ര തത്ത്വത്തെ ലളിതമായ മലയാള ഭാഷയിൽ ഗുരു കൃതികളായി നമുക്കു സമ്മാനിച്ചു !
മാസ്കുമിട്ട് വളരെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, സാമൂഹിക അകലം പരമാവധി പാലിക്കുക, പുറത്തു പോയി വന്നാൽ നന്നായി കൈകൾ സാനിറ്റൈസ് ചെയ്യുക !
കഴിവതും വീട്ടിലുള്ളപ്പോൾ സൂര്യനുദിച്ചു വരൂമ്പോൾ പ്രാണായാമം ചെയ്യുക !
അടികൊണ്ട പാമ്പിനെ പോലെ നിൻ്റെ ഉള്ളിൽ ചുരുണ്ടു കൂടി കിടക്കുന്ന
പ്രാണനാം നാഗത്തെ ഉണർത്താൻ പ്രാപ്തനാകാൻ ശ്രമിക്കുക !
മാസ്കിടുമ്പോൾ കുറഞ്ഞു പോകുന്ന പ്രാണനെ കൂടി വീട്ടിൽ ഇരിക്കുമ്പോൾ നിറക്കാൻ ശ്രമിക്കുക..! എല്ലാവർക്കും നന്മയുണ്ടാകട്ടെ !
എൻ പ്രാണ ഗുരുവേ !
ഓം നമ: ശിവായ !
Discussion about this post